Friday, June 21, 2013

UNCERTAINTY!
                                                                                 (ഫോട്ടോ: ഗൂഗിൾ)

ഇരമ്പിയലറുന്ന 
കാലക്കടലിലേയ്ക്കു നോക്കി 
സ്വയം മരവിച്ചിരുന്നു 
നീ നിന്നെയറിയാതെ 
നിന്നിലെ നിലച്ചൊരാ 
മന്ത്രമറിയാതെ ,

ഉടഞ്ഞവാക്കുകളുടെ 
അസ്ഥിപഞ്ജരങ്ങളിൽ 
വർണ്ണമറ്റ് വിളറിയ 
ശിഥിലമോഹകുടീരത്തിൻ 
തിരുശേഷിപ്പുകൾക്കുമേൽ 
സ്വയം നശിച്ചിരിപ്പിതോ!

പ്രതികാരത്തിൻഫണംപോൽ 
വാനംമുട്ടിയ തിരമാല 
നിന്നിലേയ്ക്ക് - കരയിലേയ്ക്ക് 
ആഞ്ഞുകൊത്തുന്നു 
നുരചീറ്റിയൊതുക്കുന്നൂ 
ഉള്ളിലെയാക്രോശങ്ങൾ 

ആഴങ്ങളിൽ 
തപംനെയ്തിരുന്നകക്കകൾ 
തീരമണഞ്ഞു 
ഉള്ളിൽതുടിയ്ക്കുന്ന ദുഃഖവുമായ് 

ഉരുകുന്ന ഹൃദയനൊമ്പരങ്ങളെയൊതുക്കി 
നിന്നെനോക്കി വികൃതമായ്ചിരിച്ചു 
തിരകൾക്കുമേലെകാലപ്പറവകൾ 
കളിയാക്കിപ്പറക്കുന്നു 
ചിതറിക്കിടന്ന കറുത്തമേഘക്കീറുകളെ 
ഭ്രാന്തൻകാറ്റ് 
ചക്രവാളത്തിൽചെർത്തുവച്ചു 

സായംസൂര്യൻറെ 
ചുവപ്പാടകൾക്ക് മുന്നിൽ 
കൂരിരുൾവിതറിയ കരിമേഘങ്ങൾ 
ഭൂമിയെദുഃഖമറിയിച്ചു 

മേഘം നിൻറെയുള്ളറിഞ്ഞതാം 

താരകപ്പൂക്കൾമെല്ലെയിറങ്ങി
ആത്മവിലാപം മിന്നിയോതി 
വിങ്ങുംമനസ്സുമായ് 
മിന്നുവാനാവാതെ താരകം 
ആത്മാഹുതിചെയ്തുൽക്കയായ് 
ചാമ്പലായൊടുങ്ങുന്നു 

ദൂരെ പുകയുയരുന്ന വലിയകൂന 
എത്ര സ്വപ്നങ്ങളുടേതാവാം!

ഏതോ വിറയ്ക്കുന്നകരങ്ങൾ 
അതിൽ പാടുപെട്ടുചികഞ്ഞ് 
ഒരഗ്നിപുഷ്പമെടുത്തൂതിയെരിച്ച് 
അന്ധകാരമകറ്റാൻ 
വൃഥാപെടുന്നു!

ഹേ! നിർത്തുകീ താണ്ഡവം 

നിർമ്മലമായൊരു പൂർണ്ണതയ്ക്ക്‌ 
ഒരുതിരി അതിൽനിന്നേ കൊളുത്തുക 

(മോഹൻ)


നോവ്‌ 

                  (ഫോട്ടോ: ഗൂഗിൾ )


ഒരു കരിയിലയിൽ ഒളിമങ്ങിയ പുഞ്ചിരി 
വീണുകിടക്കുന്നു 
അറികത്തൊരു കരളിൻകഷ്ണം 
നൊന്തു പിടയ്ക്കുന്നു!
അറിയായ്മകളരുതായോതിയ 
ബാല്യമുദിച്ചോരെൻ 
പടിവാതിലെറിഞ്ഞുതകർത്തൊരു 
വ്യാകുലതൻമണ്ണിൽ 
അരുതായ്മകളറിവായ്ക്കാട്ടിയൊ-
-രെൻറെവടക്കിനിയിൽ 
ചെറുതെങ്കിലുമെന്നിലെമോഹമു-
-ടച്ചബലിത്തറയിൽ 
ഒരുകരിയിലയിൽ ഒളിമങ്ങിയ പുഞ്ചിരി 
വീണുകിടക്കുന്നു 
അരികത്തൊരു കരളിൻകഷ്ണം 
നൊന്തുപിടയ്ക്കുന്നു!

(മോഹൻ)

Friday, June 7, 2013


ക്ഷണികം 

വാത്മീകങ്ങളുടഞ്ഞഗുഹാമുഖത്തെത്രയോ- 
ജാവനൊടുങ്ങിയ 
മാറാലക്കെട്ടുകൾ, 
കരിമുകിൽതുളച്ചെത്തിയ 
നിലാവിൻ നീലവെട്ടത്തിൽ 
ചുട്ടുപൊള്ളുന്ന നിശ്വാസത്തി-
-ലടരുന്ന വെള്ളിനൂൽവല 
വകഞ്ഞുമാറ്റിയ കൊടുങ്കാറ്റ് 
ഗുഹാസിരകളിലൊരുക്കുന്നൂ...
പ്രചണ്ഡ സംഗീതിക. 
ശിരകപാലം തകർക്കുന്നു താണ്ഡവം 
ക്ഷണിക ജീവനം തീർക്കുവാനിത്രയോ!
വെറുക്കുന്നു വ്യർത്ഥമെ-
-ന്നാരാൽകുറിച്ചിട്ട വാക്കിനെപ്പോലും 
നക്ഷത്രമായ്‌ നെഞ്ചകംവെച്ചു സൂക്ഷിച്ച 
വാക്ക് കണ്മുന്നിലടർന്നുടഞ്ഞപ്പൊഴേ!
കൂരിരുൾ 
സൂര്യനെക്കാർന്നുതിന്നപ്പോഴേ...

















(അവ)ശേഷിപ്പുകൾ 

എൻറെ ഓർമ്മകൾ 
എത്ര ചെറുതായിരിയ്ക്കാം!

മറവിയെന്ന
മഹാ മാന്ത്രികൻറെ 
കണ്ണിൽപോലും പെടാത്ത
ഓർമ്മത്തന്മാത്രകൾ!

ഓർമ്മകളാണോ ആകെത്തുക?
"അവ" ശേഷിപ്പുകൾ മാത്രമല്ലേ?

ഓർമ്മ ജീവനും,
മറവിയതിൻ മരണവുമല്ലേ?

എങ്കിൽ മറവി 'യമനാണ് 

കാലൻറെ കണ്ണുവെട്ടിച്ച് 
ജീവിയ്ക്കുന്ന ഓർമ്മകൾ! 
അതോ,കാലനും വേണ്ടാത്ത 
ഓർമ്മകൾ ഉണ്ടാവുമോ?

ഇരുളിനെ 
കൃഷ്ണമണികൾ തിന്നൊടുക്കുന്നു,
സൂര്യനെ 
കുതിർന്ന കണ്‍പോളകൾ 
മറയ്ക്കുന്നു!

അടർന്നുവീഴാൻ അശ്രുപുഷ്പങ്ങൾ 
മത്സരിയ്ക്കുന്നു, 
പതിയ്ക്കുന്നത് 
ചുട്ടുപഴുത്ത നെഞ്ചിലേയ്ക്കും!

എപ്പോഴും... 
അശ്രുകണങ്ങൾ തോൽക്കുന്നു 
അഗ്നികുണ്ഡമണയ്ക്കുവാൻ 




Thursday, June 6, 2013


ഇരുൾ 

മൗനത്തിൻ വാൾമുനകൾ 
ആഴ്ന്നിറങ്ങുന്നു 
എന്നിൽ. സ്വയമറിയാതെ! 
ഇരുളിൻറെ രൂപത്തിൽ 
എന്നോ എന്നെ വിഴുങ്ങിയതല്ലേ!
പിളരുന്ന ഹൃദയവും 
നിലച്ച ശ്വാസകോശവും കാണാം 
അതിലൊക്കെ 
ശോണിമ വറ്റിയ കണങ്ങൾ,
കൃഷ്ണമണികൾ നിറച്ച 
വർണ്ണക്കുമിളകൾ ഉടയുന്നു 

വെളിച്ചത്തിനുമേൽ 
ചായം തേച്ചു!

Photo: മൗനത്തിൻവാൾമുനകൾ
ആഴ്ന്നിറങ്ങുന്നത്കാണാം
പക്ഷേ, ഞാൻഅറിയുന്നില്ല!
കാരണംഇരുളിൻറെരൂപത്തിൽ
എന്നെവിഴുങ്ങിയതല്ലേ?
പിളരുന്നഹൃദയവും
നിലച്ചശ്വാസകോശവുംകാണാം
അവയിൽശോണിമവറ്റിയകണങ്ങൾ,
കൃഷ്ണമണികൾനിറച്ചവർണ്ണക്കുമിളകൾ
ഉടയുന്നു!
വെളിച്ചത്തിനുമേൽചായംതേച്ചു.




മൗനം 




തോൽക്കുന്നു കാവ്യനീതി പ്രമാണങ്ങൾ 
മൗനംകടയുമീ ചുവരിൽ തെളിയുന്ന 
ഉടഞ്ഞ നാവിലൂടുതിരും 
മുറിഞ്ഞ വാക്കിൻശകലങ്ങളിൽ 
തോൽക്കുന്നു കാവ്യനീതിപ്പ്രസൂക്തങ്ങൾ 

കിനാവിൻ കല്ലറ 





രാവ് പകുത്തെടുക്കുന്നൂ 
കിനാവും നൊമ്പരങ്ങളും 
നിനവ് നെയ്യൊരുക്കുന്നെൻ 
കരൾകടഞ്ഞോരു സത്തയാൽ!
നിമിഷമറ്റുവീഴുന്നൂ 
നിമിത്തങ്ങളൊരുക്കുവാൻ 
തിളച്ച മൂർദ്ധാവിലൂറുന്നൂ 
തപിച്ച ബാഷ്പ പാളികൾ 

ഉടൽപകുത്തീടുവാനുണ്ട് 
ഉയർന്നേതു വാളൊന്നതിൻ 
പിടിത്തുമ്പിലമർന്ന മുഷ്ടിയിൽ 
പച്ചകുത്തിയ പരിചിതമാം പേർ 
എൻനേർക്ക്‌ കണ്ണുചിമ്മുന്നു 
വാൾമുനത്തുമ്പിൽ തകർന്നു 
ഉരുകുന്നകണ്ണുനീർത്തുള്ളി 

പകുത്തീടുക 
ഈ ഉമിത്തീയെരിപ്പോടിനെ 
ഉള്ളിൽ തുടിപ്പോടിരിപ്പുണ്ട് 
രക്തവർണ്ണത്തിൽ 'വെളുത്ത' ഹൃത്തം 
അത് തൊടാതെ!
ഇനിയതു പിളർന്നാൽ, ഓർക്കുക 
ജന്മാന്തരങ്ങളുടെ
 വർണ്ണങ്ങളുണ്ടതിൽ 
കാണാതെപോയൊരെൻ 
സ്വപ്നങ്ങളുണ്ടതിൽ 
മായാതെ സൂക്ഷിച്ച 
നാമവുമുണ്ടതിൽ 
നേരിൻറെ നാരിഴചേർത്തുഞാ
നന്നേയൊരുക്കിയ കൂടുണ്ട്‌ 
ഇളംമഞ്ഞനൂലിൽ 
ഒരാലിലയുണ്ടതിൽ 
കോണിലായ് കുങ്കുമച്ചെപ്പുമുണ്ട് 

അതിലൊരു നീരാവി ഉയിർകൊണ്ട് 
മേഘമായ്, മഴയായ് 
എതോരാരണ്യകം തന്നിലെൻ 
സ്വപ്നം പൊഴിഞ്ഞിടം 
താനേ പതിച്ചിടാം 
അവിടെയൊരു നേരിലച്ചാർത്തിൽ 
മുളയായ്, തളിരായ് 
അരികത്തുണർന്നിടാം 








ശുഭ രാത്രി 




പകൽമടുപ്പിൻറെ പാതയോരം കട-
-ന്നിരുളിനശ്ശ്രുത്തടാകത്തിലേയ്ക്ക്നീ 
പതറിയെത്തുന്നു പാതിരാവുംകട-
-ന്നൊരുദിനംകൂടിയെണ്ണിയൊടുക്കുവാൻ 

ഒരു നവമ്പറിൻറെ ഓർമ്മയ്ക്ക് 




കാലക്കനിവിൻ വിരുന്നണഞ്ഞീടാം 
ദൂതനില്ലാതെ,
വിലങ്ങിട്ട ശാപങ്ങളുടഞ്ഞ്
തീപ്പെട്ടകന്നിടാം 
ഒരു മാരിയാർത്തിരമ്പുന്നു 
ഇടിനാദമില്ലാതെ 
ഒരുമിന്നലെറിയാതെ 
ഒരു ശാന്ത ഗഗനം 
അതിൽ നീലിമ....

നെറുകിൽ പതിഞ്ഞു ചിതറും തുള്ളി
 ജലമല്ല!മധുരിയ്ക്കുമേറെയവ 
പാൽക്കുടങ്ങൾ 
ഇവിടെയീ ശാന്തിയിലമർന്നോട്ടെ ഞാൻ 
ഇനിയുമുണരാൻ 
ഈ നവമ്പർപുലരിയിൽ....
ഇവിടെയീ ശാന്തിയിലലിഞ്ഞോട്ടെ ഞാൻ 
തമ്മിലണയാൻ 
ഒരു നവമ്പർപുലരിയിൽ ....

ഒരുമയക്കം..തിങ്കളെത്തിപ്പിടിച്ചു ഞാൻ, 
വാനിലെ പറവകളിലൊന്നായി ഞാൻ, 
സ്വർണ്ണമീനായഗാധതയിലൂളിയിട്ടൂ,
സ്വപ്നലോകംതുറന്നവിടമെന്തുവശ്യം!
കാനനംസുന്ദരം, കാട്ടരുവി 
കിളികൂജനം, താരകപ്പൊലിമയും 
മണ്‍കുടിലുകൾ, ധ്യാനമണ്ഡപങ്ങൾ 
മന്ദമൊഴുകുംസമീരനിൽ 
ശാന്തിമന്ത്രം...

കുയിലൊത്തുപാടുന്ന കുഞ്ഞുങ്ങൾ 
അവിടില്ല ഭാഷാന്തരങ്ങൾ 
അവിടില്ല ജാതി,വർണ്ണങ്ങൾ ..

ഇവിടെയീ ശോഭയിലടർന്നോട്ടെ ഞാൻ 
ഇനിയുമുണരാൻ 
ഒരു നവമ്പർപുലരിയിൽ...




Sunday, June 2, 2013


ശിഷ്ടം


 

ആഴി അലയാഴി 
ആശപോൽ അനന്തമായ് 
ആത്മാവിന്നനന്ത്യമായ് 
ആദിത്യപ്പിറവിയും 
ആദിത്യ ശയനവും 
ആമടിത്തട്ടിൽ നൽകി 
ആറാടിയാനന്തിപ്പൂ 
ആ പയോ സമുച്ഛയം.

തിരകൾ തിമിർത്തെത്തി 
ഓരത്തിലർപ്പിച്ചൊരാ 
കാലമാം ശിശുവിൻ കാൽ-
-പ്പാദമുദ്രകൾ മായ്ച്ചു.

ഇന്നലെ' മറഞ്ഞുപോയ്‌ 
ഈ മണലോരങ്ങളിൽ 
'ഇന്നി'തോ അവ്യക്തമായ്‌ 
ഈകടലോളങ്ങളിൽ 
'നാളെ'യെക്കാണാൻ നഗ്ന-
-നേത്രങ്ങളശക്തങ്ങൾ 
നരജന്മങ്ങൾ ഹാ! കഷ്ടം 
നുരയായ് തീരങ്ങളിൽ 

ആഴിയും കടന്നെത്തിയാശതൻ പിന്നാലെയീ 
മാനുഷൻ കരം നീട്ടിയെടുപ്പൂ വിധിച്ചോറ് 
ഉറ്റവർ പിരിഞ്ഞാലും കുതിച്ചാലെത്താനാവാ-
-തുഴറിത്തനിച്ചിങ്ങു വാരുന്നു ബലിച്ചോറ് 

കാലത്തിൻ കളിത്തട്ടിൽ ഓരോരോ ചായം തേച്ച് 
മാറുന്ന രംഗങ്ങളിൽ ആടുന്നു പാവക്കളി