അകമലര്‍
ഏഴുതിരിനെയ്വിളക്കരികിലൊരു നിറദീപ്തി
ചൊരിയുമൊരു ശാന്തമീ സന്ധ്യ!
മാറിലിരുകരമമർത്തിത്തൊഴുതുമിമപൂട്ടി
ധ്വനിയിളകി രാമനാമത്താൽ....
അകതളിരിലൊരുശിലാശിൽപവുംശ്രീകോവി-
-ലിവയേവമാരിലുംതെളിയേ,
ഇരുളകലുവതുമകക്കണ്ണിലൊരുശ്രീദേവി
ചിരിയുതിരുവതു കണ്ടു ഞാനും!
ഇമതുറന്നകമലരു വിടരുമൊരു സായൂജ്യ-
-മറിയുന്നിതാ പ്രേമ ഭക്തൻ!
ഝടുതിയൊരു കുളിരുന്ന സ്നേഹം പൊഴിക്കയാ-
-യതുമന്ദഹാസത്തിനാലേ,
കദനമൊരുനെടുനീളകാലമതടക്കിയെൻ
ജരവീണ ജീർണ്ണമീ ചിത്തം,
നിറയുന്നു മലരാമ്പലാലിന്നു ശാന്തമൊരു
പൊയ്കയാ,ണറിയുന്നു ഞാനും.
ഒരുമൊഴിയിലമൃതുപൊഴിയുംനിൻറെ കളമൊഴിയി-
-ലരുവിയല നാണിച്ചുനിൽക്കേ
ചെറുചിരിയിലൊരുനൂറു വെണ്ണിലാപ്പാൽക്കിണ്ണ-
-മിളകിയൊളിവിതറി വിലസുന്നൂ,
സ്വരമധുര പവിഴമണി മുത്തുകളുതിർന്നാരി-
-ലേകില്ല! കർണ്ണാമൃതം ഹാ!
നിനവിലൊരു സാമീപ്യവും, കനവിലൊരുമാത്ര
ദർശനവുമാജന്മ പുണ്യം!
എങ്കിലുംവാസന്ത സൗവർണ്ണവേളയ-
-തെന്നിലിന്നല്ല,നീകണ്ടുവന്നും,
അന്നുംമനസ്സിൽകൊതിച്ചുനീയെൻ ശുഷ്ക-
-വാടിയിൽപൂക്കുവാ,നെന്നുസത്യം!
തെല്ലും പുറത്തുകാട്ടാതെയീ സുന്ദര
ചേതോ വികാരമെന്തേയൊതുക്കീ
ഇന്നുഞാനുണ്ണുന്നുറങ്ങുന്നണിയുന്ന-
-തൊക്കെയും നിൻ സ്നേഹ വായ്പ്പിലല്ലോ!
ഇല്ലിനി നമ്മളീ ഭൂമിയിലേകരായ്
വാഴേണ്ടനാളുകൾ, ഓർക്കവയ്യ!
നീയെൻറെസ്വന്തമീമണ്ണിതിൽ ഞാൻനിന-
-ക്കായ്മാത്ര,മോർക്കുവാനെന്തു സൗഖ്യം
ഹേതുവില്ലൊന്നുമേ ശങ്കയ്ക്കുതെല്ലുമെ-
-ന്നോതുവാനാളല്ല മത്സഖീ ഞാൻ,
എങ്കിലുമോർക്കനീ പാരംജഗന്നിയ-
-ന്താവിനാലല്ലാതെ സാധ്യമെന്ത്!
ആ കൃപാവാരിധീതൻനിയോഗം നമ്മ-
-ളൊന്നുചേർന്നീടുവാനെന്നു സത്യം!
'ഒന്നായുണർന്നെണീറ്റും ഭുജിച്ചുല്ലസി-
-ച്ചീടുവാൻമാത്രമല്ലെൻറെ മോഹം,
ഒന്നായുറങ്ങണം മറ്റൊരുജന്മമായ്
പിന്നീടുണർന്നെണീറ്റീടുവോളം' :)
wholehearted submission for the inspiration...:)
ഏഴുതിരിനെയ്വിളക്കരികിലൊരു നിറദീപ്തി ചൊരിയുമൊരു ശാന്തമീ സന്ധ്യ!മാറിലിരുകരമമർത്തിത്തൊഴുതുമിമപൂട്ടി ധ്വനിയിളകി രാമനാമത്താൽ.പഴയ കാലത്തേക്ക് ഒന്ന് പോയി.മനോഹരമായി എഴുത്ത്.ആശംസകള്‍ മാഷേ....
ReplyDeleteമനസ്സിലെ ശ്രീദേവി പ്രത്യക്ഷപ്പെടുന്നു തിരിവിളക്കിന്റെ ദിവ്യ പ്രഭയിൽ :) സശ്രദ്ധം വായിച്ചു അല്ലെ..? അതാണ് വേണ്ടതും :)
Delete