Friday, May 31, 2013



കവാടം 




വ്യർത്ഥമീ മോഹ സാഗര സീമകൾക്കപ്പുറം

സാർത്ഥകമായ് മരുവുന്നതെങ്ങുനീ ...
ഇഴപിരിഞ്ഞേതുജന്മാന്തരത്തിൽ നീ,
ഇഴപിണഞ്ഞെത്ര ബാല്ല്യംമുതൽക്കു നാം 

വ്യഥിത ബാല്ല്യ ബലിക്കൂടിനുള്ളിലും 
കരളുകാട്ടിപ്പ്രകാശിച്ചുനിന്നവർ,
വെറുതെ ചോല്ലാവതല്ലത്ത്ര ദീപ്തമായ് 
പ്രണയദീപം കെടാതെസൂക്ഷിച്ചു നാം 

മറവിതോല്ക്കുന്നു!നിന്മുഖംമായ്ക്കുവാൻ 
കരിമുകിൽമൂടിയെങ്കിലും ജീവനിൽ 
മഹിമയാൽ നീ പ്രശോഭിപ്പുമന്നി,ലെൻ-
വിണ്ണിലും താരകംതോൽക്കുമിവ്വിധം 

വിരഹബാഷ്പം തിളയ്ക്കുമീക്കരയിൽ വൻ-
തിരകളെണ്ണിത്തളർന്നേയിരിപ്പുഞാൻ 
തിരമുറിച്ചെത്രകാതംകടന്നേതു 
തീരമൊന്നിൽ കരംചേർത്തിടാനിനി 

തളിരണിഞ്ഞിളം തണ്ടായുണർന്ന് നൽ-
-ക്കതിരു കാണാതെ നഷ്ടപ്പെടുന്നു നാം!
തരളമായ്നാം കൊരുത്തുസൂക്ഷിച്ചൊരാ 
മധുരസ്വപ്നമീക്കടലെടുക്കുന്നിതോ 

മഹിയിലല്ലാ...! മനോജ്ഞമീ ജീവന-
-പൂരണമെന്നതറിഞ്ഞീലിരുവർ നാം!

നിയതി തേർവിളിച്ചെന്തിത്ര ക്രുദ്ധമായ്‌ 
പവിഴജാലകച്ചില്ലുടച്ചാർപ്പുമായ്‌ 
വാഴ്വിലന്നേപ്രശോഭിച്ച പൗർണ്ണമി-
-ത്തിങ്കളിൻ മിഴിയുടച്ചതുന്മത്തമായ്!

ക്ഷണിക വാസന്ത വാടിയില്ലിന്നുനാം 
ഇലകളെണ്ണുന്നതീശരത്സന്ധ്യയിൽ 

ഇനി,...

തിരയൊടുങ്ങില്ല, കാത്തിരിപ്പെന്തിനീ പാഴ്വഞ്ചിതൻ 
ചരടറുത്തമരമേറി, യൊറ്റത്തുഴയെറിഞ്ഞ്,
തിരപിളർന്നുമുലഞ്ഞും, തളർന്ന് നീ 
ഏകനായ് നീങ്ങുക .....

കരവെടിഞ്ഞൽപ്പദൂരം കടക്കുകിൽ ..
തിരകളില്ലാക്കടൽശ്ശാന്തിപൂകിടാം 

ഓർക്കുക, വഴിയമ്പലങ്ങളങ്ങില്ല നിനക്കൊട്ടു 
ചുമടുതാങ്ങിത്തറയുമില്ലാ 

ഭാണ്ഡങ്ങളില്ലാതൊരുങ്ങുക യാത്ര, നീ 
ആഴിപ്പരപ്പിന്റെയകലത്തിലേയ്ക്ക് 
അവിടെനിന്നവിടെനിന്നകലത്തിലേയ്ക്ക്
മെല്ലെ,അഖിന്നനായാഴത്തിലേയ്ക്ക് 
ആഴംകടന്നന്ത്യതീരത്തിലേയ്ക്ക്....

വാതിൽതുറന്ന്, വഴിക്കണ്ണുമായവിടെ 
നിൻ "ബാല്യം" ഇരിപ്പൂ നിനക്കുവേണ്ടി! 

Wednesday, May 29, 2013



അമ്മേ ശാര്‍ക്കര വാഴുന്നോരമ്മേ
ശര്‍ക്കര പാനയില്‍ വന്നുദിച്ച്
സര്‍വദേശത്തിനും ഐശ്വര്യമായി
വിളങ്ങുന്ന പൊന്നമ്മേ
തിന്മയെ നിഗ്രഹിച്ച് നന്മക്കായി 
പൊരുതുന്ന പൊന്നമ്മേ
അമ്മ തന്‍ തിരു മുന്‍പില്‍ വന്നിടാം ഞാന്‍
ദുഖങ്ങള്‍ എല്ലാം ചൊല്ലീടാം ഞാന്‍
എന്നുമെന്‍ തുണയായി നിന്നീടണേ
എന്നുമെന്‍ അകതാരില്‍ നിറഞ്ഞീടണേ
എല്ലാം മറന്ന് നിന്നീടാം ഞാന്‍
അമ്മ തന്‍ മുഖശ്രീ കണ്ട് കൈ തൊഴാം ഞാന്‍
അമ്മ തന്‍ മന്ദസ്മിതം സാന്ത്വനമായി
എന്നില്‍ നിറഞ്ഞീടണേ
അമ്മേ ശാര്‍ക്കര വാഴുന്നോരമ്മേ, സര്‍വ്വം
സഹയായ എന്‍റെ പൊന്നമ്മേ
അമ്മതന്‍ പാദത്തില്‍ അര്‍പ്പിക്കുന്നു
വാക്കുകളുടെ ഈ നിര,അർച്ചനയായ്...
(ശ്രീ
യുടെ വരികൾ  )



Friday, May 24, 2013


സ്വപ്നത്തിലെ നിഴല്‍ !


അവ്യക്തമാണു നിൻരൂപം - ഇന്ന് 
സന്ദിഗ്ദമാമെൻ മനസ്സിൽ 
ഒരുതിരയിലോ, ചുഴിയിലോ 
കൂരിരുൾചൂഴ്ന്നൊരാകാട്ടിലോ,
നിന്നിലോ 
കാറ്റിലോ, മഴയിലോ 
മഞ്ഞുമണക്കുന്ന പാടവരമ്പിലോ 
തുമ്പകൾ കൊഞ്ചിയ തൊടിയിലോ 
തുമ്പിയ്ക്കു പിന്നാലെ പാഞ്ഞിടത്തോ 
എങ്ങാണ്, എന്നാണ് 
എൻനിഴൽ മാഞ്ഞുപോയ്!
വയ്യ! എനിക്കിനി കാർന്നുതിന്നുന്നൊരീ 
കാത്തിരിപ്പിൻ നെരിപ്പോടുമായ് 
കൂട്ടിരിയ്ക്കുന്നൂ പടിയിറങ്ങാൻനേര-
-മായെന്നു ചൊല്ലുന്നൊരാത്മാവിനു!
നീയിനി വെടിയുക, നീ പെരുപ്പിച്ചോരാ
പരിഭവത്തിൻപാഴ്ച്ചിതൽപ്പുറ്റുടയ്ക്കുക 
സന്ധ്യയാകുന്നൂ...നീ കാണ്‍ക, നിദ്ര-
കണ്‍പോളകൾ മൂടുമിപ്പോൾ!
പാഥേയമായ്ക്കൊണ്ടുപോയീടുവാൻ, അന്നു 
നീബാക്കിവെച്ചോരാവാക്കുകൾ നൽകുക 
നീയെടുത്തീടുക, നാളിത്രഞാനെൻറെ 
നെഞ്ചകമുരുക്കിക്കടഞ്ഞുസൂക്ഷിച്ചൊരീ
യെല്ലാം..ഇല്ലൊട്ടിതിൽപ്പരം! 


Thursday, May 23, 2013


അകമലര്‍ 





ഏഴുതിരിനെയ്‌വിളക്കരികിലൊരു നിറദീപ്തി 
ചൊരിയുമൊരു ശാന്തമീ സന്ധ്യ!
മാറിലിരുകരമമർത്തിത്തൊഴുതുമിമപൂട്ടി 
ധ്വനിയിളകി രാമനാമത്താൽ....

അകതളിരിലൊരുശിലാശിൽപവുംശ്രീകോവി-
-ലിവയേവമാരിലുംതെളിയേ,
ഇരുളകലുവതുമകക്കണ്ണിലൊരുശ്രീദേവി 
ചിരിയുതിരുവതു കണ്ടു ഞാനും!

ഇമതുറന്നകമലരു വിടരുമൊരു സായൂജ്യ-
-മറിയുന്നിതാ പ്രേമ ഭക്തൻ!
ഝടുതിയൊരു കുളിരുന്ന സ്നേഹം പൊഴിക്കയാ-
-യതുമന്ദഹാസത്തിനാലേ,
കദനമൊരുനെടുനീളകാലമതടക്കിയെൻ 
ജരവീണ ജീർണ്ണമീ ചിത്തം,
നിറയുന്നു മലരാമ്പലാലിന്നു ശാന്തമൊരു 
പൊയ്കയാ,ണറിയുന്നു ഞാനും.

ഒരുമൊഴിയിലമൃതുപൊഴിയുംനിൻറെ കളമൊഴിയി-
-ലരുവിയല നാണിച്ചുനിൽക്കേ
ചെറുചിരിയിലൊരുനൂറു വെണ്ണിലാപ്പാൽക്കിണ്ണ-
-മിളകിയൊളിവിതറി വിലസുന്നൂ,
സ്വരമധുര പവിഴമണി മുത്തുകളുതിർന്നാരി-
-ലേകില്ല! കർണ്ണാമൃതം ഹാ!
നിനവിലൊരു സാമീപ്യവും, കനവിലൊരുമാത്ര 
ദർശനവുമാജന്മ പുണ്യം!

എങ്കിലുംവാസന്ത സൗവർണ്ണവേളയ-
-തെന്നിലിന്നല്ല,നീകണ്ടുവന്നും,
അന്നുംമനസ്സിൽകൊതിച്ചുനീയെൻ ശുഷ്ക-
-വാടിയിൽപൂക്കുവാ,നെന്നുസത്യം!

തെല്ലും പുറത്തുകാട്ടാതെയീ സുന്ദര 
ചേതോ വികാരമെന്തേയൊതുക്കീ 
ഇന്നുഞാനുണ്ണുന്നുറങ്ങുന്നണിയുന്ന-
-തൊക്കെയും നിൻ സ്നേഹ വായ്പ്പിലല്ലോ!

ഇല്ലിനി നമ്മളീ ഭൂമിയിലേകരായ് 
വാഴേണ്ടനാളുകൾ, ഓർക്കവയ്യ!
നീയെൻറെസ്വന്തമീമണ്ണിതിൽ ഞാൻനിന-
-ക്കായ്മാത്ര,മോർക്കുവാനെന്തു സൗഖ്യം 
ഹേതുവില്ലൊന്നുമേ ശങ്കയ്ക്കുതെല്ലുമെ-
-ന്നോതുവാനാളല്ല മത്സഖീ ഞാൻ,
എങ്കിലുമോർക്കനീ പാരംജഗന്നിയ-
-ന്താവിനാലല്ലാതെ സാധ്യമെന്ത്!
ആ കൃപാവാരിധീതൻനിയോഗം നമ്മ-
-ളൊന്നുചേർന്നീടുവാനെന്നു സത്യം!

'ഒന്നായുണർന്നെണീറ്റും ഭുജിച്ചുല്ലസി-
-ച്ചീടുവാൻമാത്രമല്ലെൻറെ മോഹം,
ഒന്നായുറങ്ങണം മറ്റൊരുജന്മമായ് 
പിന്നീടുണർന്നെണീറ്റീടുവോളം' :)

wholehearted submission for the inspiration...:)





Wednesday, May 22, 2013

സാന്ത്വനം 



എല്ലാം മറന്നൊന്നു ഉറങ്ങണം 
അമ്മയുടെ മാറില്‍ തലചായ്ച്ച്
കെട്ടിപിടിചൊന്നുറക്കെ പൊട്ടികരഞ്ഞ്
എല്ലാ സങ്കടങ്ങളും ഇറക്കി വെയ്യ്ക്കണം 

അമ്മ തന്‍ മൃദു സ്പര്‍ശം 
തൂവലായി എന്നെ തഴുകുമ്പോള്‍
എല്ലാം മറന്നൊന്നുറക്കെ കരയണം 

അമ്മ തന്‍ വാക്കുകള്‍ താരാട്ട് 
പാട്ടിന്‍ ശീലായി എന്നില്‍ ചൊരിയുമ്പോള്‍ 
എല്ലാം മറന്ന് ലയിച്ചിരിക്കണം

അമ്മ തന്‍ വിരലുകള്‍ എന്‍ മുടിയിഴകളെ 
തലോടുമ്പോള്‍ ഒരു കൊച്ച് കുട്ടിയെ 
പോലെ കൊഞ്ചി കളിക്കണം 

അമ്മ തന്‍ പുഞ്ചിരി അമൃതായി എന്നില്‍ 
പൊഴിയുമ്പോള്‍ എല്ലാം മറന്ന് 
ഉറക്കെ പൊട്ടിച്ചിരിക്കണം 

അമ്മ തന്‍ മുഖം മനസ്സില്‍ ചേര്‍ത്ത് 
വിറയാര്‍ന്ന കൈ പിടിപിച്ച് ആ പടികള്‍ 
 ഇറങ്ങുമ്പോള്‍ , എന്നുമൊരു സാന്ത്വനമായി 
സ്നേഹാര്‍ദ്രമായ ആ കൈകള്‍ ഉണ്ടാകണേ 
എന്ന പ്രാര്‍ത്ഥന മാത്രം .....
 
                                (ശ്രീയുടെ വരികള്‍ )